Friday, June 24, 2011


സചിൻ പോളശ്ശേരി



 മൂന്നാം  ലോകം സിനിമയും 
 ചില ചലച്ചിത്രവിചാരങ്ങളും..

അയർലന്റിലെ മലയാളികൾക്ക് അഭിമാനിയ്ക്കാൻ ഏറെ വകവകനല്‍കുന്നു ‘മൂന്നാംലോകം’ എന്ന ചലച്ചിത്രം. സിനിമാ നിർമ്മാണത്തിൽ തീർത്തും പുതുമുഖങ്ങളായ ഒട്ടനവധി സിനിമാപ്രേമികളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഈ സിനിമ. പ്രവാസത്തിന്റെ പല തിരക്കുകൾക്കിടയിലും ജീവിതത്തിന്റെ പല തുറകളിലും വ്യത്യസ്ഥരായവർ നല്ല സിനിമ എന്ന ഒരാശയത്തിനുവേണ്ടി പ്രയത്നിച്ച്  അതിന്റെ ഫലപ്രാപ്തിയിലെത്തിയ്ക്കുകയായിരുന്നു.

ചലച്ചിത്രനിർമ്മാണം ചിലവേറിയതാണ്. ഇന്ന് നമ്മുടെ സിനിമകൾ നിർമ്മിയ്ക്കപ്പെടുന്നത് കോടികൾ മുടക്കിയും ഒട്ടനവധി പേരുടെ ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലുമാണ്. ചിലവാക്കുന്ന പണം ഒരിയ്ക്കലും ചിത്രത്തിന്റെ മികവ് ഉറപ്പുവരുത്തുന്നില്ല. കോടികൾ ചിലവഴിച്ച് നിർമ്മിച്ച ചിത്രങ്ങൾ പലതും തകർന്ന് പോകുന്നതും കുറച്ച് പണം മാത്രം ചിലവഴിച്ച് നിർമ്മിച്ച  (Paranormal activity -$15000, നെയ്ത്തുകാരൻ-പ്രിയനന്ദൻ) ചിത്രങ്ങൾ വിജയിച്ചതും നമ്മൾ കാണുന്നുണ്ട്. വിലകൂടിയ ക്യാമറകൾ, എഡിറ്റ് ചെയ്യുവാൻ സ്റ്റുഡിയോകൾക്കുള്ള ചിലവ്, സംഗീതം, അഭിനേതാക്കൾക്കും മറ്റ് പ്രവർത്തകർക്കുമുള്ള വേതനം എന്നിങ്ങനെ ഒട്ടനവധി വിധത്തിൽ ചിലവുകളുണ്ട്.  ഈ ചിലവുകൾ ഇല്ലാതെ തന്നെ എങ്ങിനെ സിനിമയെടുക്കാമെന്ന് പലരും ആലോചിച്ച് പോകുന്നത് സ്വാഭാവികം. നല്ല സിനിമയ്ക്ക് വേണ്ടി നിലനില്‍ക്കുന്നവർ  പ്രതിഫലം കൂടാതെ തന്നെ ചലച്ചിത്രനിർമ്മാണത്തിൽ  പങ്കെടുക്കാറുണ്ട്.

ദേശീയ അവാർഡ് നേടിയ പുലിജന്മം എന്ന  ചിത്രത്തിന് പോലും ചിലാവാക്കിയ തുക തിരിച്ച് പിടിയ്ക്കാൻ കഴിഞ്ഞില്ലെന്ന് പ്രശസ്തസംവിധായകൻ പ്രിയനന്ദൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വിതരണക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകളും പ്രദർശനസാധ്യതകൾ ഇല്ലാതായതുമാണ് പ്രധാന കാരണങ്ങൾ.അതുകൊണ്ടുതന്നെ ഒരു ബദൽ സംവിധാനത്തെക്കുറിച്ച് വളരെ പണ്ടുതന്നെ ആലോചനകൾ നടന്നിട്ടുണ്ട്. സമാന്തര സിനിമാലോകത്തെ മുടിചൂടാമന്നനായ സത്യജിത്ത് റേ തന്നെ ഉത്തമ ഉദാഹരണം. അദ്ദേഹം 50 കളിൽതന്നെ ഫിലിം സൊസൈറ്റികൾ രൂപീകരിയ്ക്കുകയുണ്ടായി. സമാനമനസ്കരെ കണ്ടെത്താനും അതുവഴി ചിത്രനിർമ്മാണവും പ്രദർശനവും ഊർജ്വസ്വലമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അഗ്രഹാരത്തിൽ കഴുതൈ, അമ്മ അറിയാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ എബ്രഹാമിനെപ്പോലെയുള്ളവർ കേരളത്തിലും സിനിമകളെ ജനകീയമാക്കാൻ ശ്രമം നടത്തിയിരുന്നു.  അമ്മ അറിയാൻ എന്ന ചിത്രം കേരളത്തിലുടനീളം ടിക്കറ്റില്ലാതെയാണ് പ്രദർശിപ്പിച്ചത്.  

അയർലന്റിലെ മലയാളികളുടെ കൂട്ടായ്മയിൽ ഇത്തരം ഒരു സംരഭത്തെക്കുറിച്ച് നിരന്തരമായ ആലോചനകൾക്കൊടുവിലാണ് ‘മൂന്നാം ലോകം’ എന്ന ചിത്രം പിറവിയെടുക്കുന്നത്. പ്രവാസം മലയാളികൾക്ക് പുത്തരിയല്ല. അതുകൊണ്ട് തന്നെ പ്രവാസത്തിന്റെ പ്രശ്നങ്ങൾ ഒരു പുതിയ കഥയുമല്ല. എന്നാൽ‘മൂന്നാംലോകം’പറയുന്നത് വെറും പ്രവാസത്തിന്റെ കഥയല്ല. മൂന്നാംലോകം നമ്മുടെ മനസ്സിന്റെ തനിപ്പകർപ്പാണ്. നമ്മൾ കാണാതെ പോകുന്ന നമ്മുടെ മനസ്സിലെ വ്യത്യസ്ത ലോകങ്ങൾ. പലപ്പോഴും നമ്മൾ തുറന്ന് നോക്കാൻ പേടിയ്ക്കുന്ന നമ്മുടെ മനസ്സിലെ ഇരുളടഞ്ഞ  വഴികൾ, അതിലൂടെയുള്ള യാത്രയിൽ  ഈ കഥാപാത്രങ്ങളുമായി  നിങ്ങൾ താദാത്മ്യം പ്രാപിച്ചാൽ അൽഭുതപ്പെടേണ്ടതില്ല. ദേശവും വിദേശവും തമ്മിലുള്ള സംസ്ക്കാരങ്ങളൂടെ വേർതിരിവിനിടയിൽ പെട്ട്   മാനസികപ്പിരിമുറുക്കമനുഭവിച്ച് ജീവിയ്ക്കാൻ വിധിയ്ക്കപ്പെട്ട ചിലർ. മലയാളിയാണോ എന്ന ചോദ്യത്തിന് ,“I am somewhere in between”  എന്ന മറുപടി നൽകുന്ന ചെറുപ്പക്കാരനാണീ ചിത്രത്തിന്റെ  മുഖമുദ്ര. അതെ, അതാണ് മൂന്നാം ലോകം. എവിടെയാണ് എന്ന് തിരിച്ചറിയാതെ ജീവിയ്ക്കുന്ന ഒരു കൂട്ടം  ജനങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടെ  ഇതൾ  വിരിയുന്ന ഒരുചലച്ചിത്രം. ശ്രദ്ധേയങ്ങളായ ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ജിജോ പാലാട്ടി എന്ന യുവസംവിധായകൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിതം ഐറിസ് ഫിലിം സൊസൈറ്റിയുടെ ബാനറിലാണ് പുറത്തിറങ്ങിയത്.

പരിപൂർണ്ണമലയാളിയായി  വിദേശത്ത് ജീവിയ്ക്കുന്ന ഒരു പെൺകുട്ടിയും അവളുടെ കുടുംബവും; അവളിലൂടെയാണ് കഥ ചുരുളഴിയുന്നത്. അവളുടെ പ്രണയവും പ്രതികാരവും ചർച്ച ചെയ്യപ്പെടുമ്പോൾ അവൾക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യവും ചഞ്ചലപ്പെടുന്ന മനസ്സുമെല്ലാം മനോഹരമായ അയർലന്റിന്റെ പശ്ചാത്തദ്രുശ്യ ചാരുതയിൽ ഒപ്പിയെടുത്തിട്ടുണ്ട് ഈ ചിത്രത്തിൽ. ഇതിനകം വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട ‘നീയകന്നാലും’ എന്ന  മനോഹരമായ ഗാനവും ഈ ചലച്ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

ലോകം മുഴുവൻ കുടിയേറിയ മലയാളിയ്ക്ക് മലയാളവും കേരളവും അവരുടെ സംസ്കാരവും മറക്കാൻ കഴിയുകയില്ലയെന്ന് ഈ ചിത്രത്തിലെ പള്ളിക്കാരും പാർട്ടിക്കാരും വ്യക്തമാക്കുന്നുണ്ട്. സ്വന്തം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാട്ടിൽ പോയി വോട്ട് ചെയ്ത് വരുന്നവരുള്ള ഈ നാട്ടിൽ നിർമ്മിയ്ക്കപ്പെട്ട ചിത്രത്തിൽ രാഷ്ട്രീയവും മുത്തുക്കുടകളും വന്നത് സ്വാഭാവികം.
വിവാഹിതനായ യുവാവിന്റെ മാനസിക സംഘർഷങ്ങളും വിവാഹജീവിതത്തിലെ പിണക്കങ്ങളും വിവാഹേതര ബന്ധങ്ങളും പ്രവാസിയ്ക്ക് പരിചിതങ്ങളാണ്. എന്നാൽ കഥയുടെ പുരോഗതിയിൽ നിർണ്ണായകമായ പങ്കുവഹിയ്ക്കുന്ന  ഈ പ്രശ്നങ്ങൾ അവരുടെ മാനസികാപഗ്രഥനത്തിലൂടെ വേറൊരു തലത്തിലേയ്ക്കാണ് സംവിധായകൻ ഉയർത്തുന്നത്. വർത്തമാനകാലത്തിൽ നിന്ന് ഭൂതത്തിലേയ്ക്കും തിരിച്ചും ഉള്ള കഥന രീതി  ചിത്രത്തിന്റെ ആസ്വാദനം  വർദ്ധിപ്പിയ്ക്കുന്നു.

യുറോപ്പിലെ ആദ്യത്തെ മലയാളം ഫീച്ചർ ഫിലിം ആയ മൂന്നാം ലോകത്തിൽ സ്വാതന്ത്യത്തിന്റെയും പ്രലോഭനങ്ങളുടെയും പിരുമുറക്കത്തിൽ പെടുന്ന  അഞ്ജലിആയി രഞ്ജിനി രാജനും, വിവാഹേതരബന്ധങ്ങളുടെ പ്രലോഭനങ്ങളിൽ പെടുന്ന യുവ ബിസിനസ്സുകാരനായ  രാഹുലായി പ്രദീപ് ചന്ദ്രനും പ്രധാനവേഷങ്ങൾ ചെയ്യുന്നു..

ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും അഭിനയത്തിലും പങ്കു ചേർന്ന എല്ലാവരും തന്നെ ചലച്ചിത്രനിർമ്മാണരംഗത്ത് പുതുമുഖങ്ങളാണ് എന്ന വസ്തുത ഈ ചിത്രത്തിന്റെ മാറ്റ് തീരെ കുറയ്ക്കുന്നില്ല എന്നുമാത്രമല്ല അഭിനയത്തിൽ ഉപകഥാപാത്രങ്ങൾ വളരെയധികം തിളങ്ങുന്ന ചില രംഗങ്ങൾ ഈ ചിത്രത്തിൽ കാണാനും സാധിയ്ക്കും . സംഭാഷണങ്ങളുടെ കയ്യടക്കവും ഒതുക്കവും കൊണ്ട് കോശിയെ അവതരിപ്പിച്ച ബേസിലും,അഞ്ജലി യോട് പ്രണയമുള്ള നോയലിനെ അവതരിപ്പിച്ച ഡോണും അഭിനയത്തിന്റെ മനോഹാരിത കൊണ്ട്  ചുവപ്പ് പാർട്ടിക്കാരെ അവതരിപ്പിച്ച അജിത്,ഷാജു തുടങ്ങിയവരും  ഈ ചിത്രത്തിൽ വളരെയധികം ശ്രദ്ധിയ്ക്കപ്പെടുന്നു. ചിലപ്പോൾ മുഖ്യകഥാപാത്രങ്ങളിൽ നിന്ന് കഥ ഇവരിലേയ്ക്ക് പോവുകയാണോ എന്ന് തോന്നുംവിധം മികച്ചതായിരുന്നു ഇവരുടെ പ്രകടനം.  പക്ഷേ ഈ അഭിനന്ദനാർഹമായ പ്രകടനം ചിത്രത്തിൽ തിരക്കഥാക്രിത്തും സംവിധായകനുമായ ജിജോ ഒരുക്കിയ സങ്കീർണ്ണമായ കഥയെ സാധൂകരിയ്ക്കുന്നതേയുള്ളൂ.   
ചെലവു കുറഞ്ഞ സിനിമാനിർമ്മാണത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട്  2 മണിക്കൂർ നീണ്ട ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശിയ്ക്കപ്പെട്ടത്. പലപ്പോഴും  കാണികളിൽ പൊട്ടിച്ചിരികൾ ഉണർത്താൻ കഴിഞ്ഞ ഈ ചിത്രം എല്ലാതരക്കാരെയും ഒരു പോലെ സന്തോഷിപ്പിയ്ക്കുന്ന ഒന്നാണ്.   ഇതുപോലുള്ള ഒരു സംരഭം ഉണ്ടായത് പുതുമുഖങ്ങളുടെ സംഘാടനത്തിന്റെ ശേഷിയാണെന്നത് അഭിനന്ദനാർഹം തന്നെയായതുകൊണ്ട് ക്യാമറയിലെയും എഡിറ്റിങ്ങിലെയും ചെറിയ പോരായ്മകൾ എല്ലാം  തന്നെ വിസ്മരിയ്ക്കപ്പെടുന്നു.
സമാനമനസ്കരായ സിനിമാപ്രേമികളുടെഈ സംരഭത്തിന് അയർലന്റിലെ മലയാഇത് ഒരു തുടക്കം മാത്രമാണ്.ളികളുടെ പരിപൂർണ്ണ പിന്തുണയുണ്ടായിരിയ്ക്കും. അതുവഴി പുതിയ മുഖങ്ങളും പുതിയ സംവിധായകരും സാങ്കേതിക വിദഗ്ധരും അവരുടെ വത്മീകങ്ങളിൽ നിന്ന് പുറത്ത് വന്ന് മനോഹരമായ സിനിമകൾ കൊണ്ട് നമ്മുടെ പ്രവാസ ജീവിതത്തെ സമ്പന്നമാക്കുമെന്ന് നമുക്കാശിയ്ക്കാം.

No comments:

Post a Comment